കേരളത്തിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര. ഇരിട്ടിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയില്‍ ആകെ കയ്യില്‍ കരുതിയിരിക്കുന്നത് ഭക്ഷണത്തിനും വിസ ചെലവുകള്‍ക്കുമുള്ള തുച്ഛമായ പണം മാത്രം. രണ്ടാഴ്ച കൊണ്ട് ഇത് വരെ പിന്നിട്ടത് ഭൂട്ടാന്‍ വരെയുള്ള ദൂരം. ആകെ ചെലവായത് ആയിരം രൂപയില്‍ താഴെ മാത്രം. ഏവരെയും വിസ്മയിപ്പിക്കുന്നതാണ് യുവ സഞ്ചാരിയും ട്രാവല്‍ ബ്ലോഗറുമായ ഷാക്കിര്‍ സുബ്ഹാന്‍റെ സാഹസിക യാത്ര.
ഇരിട്ടി സ്വദേശിയായ ഷാക്കിര്‍ സെപ്തംബര്‍ 23 നാണ് ഏറെ അപകട സാധ്യതകള്‍ ഉള്ള തന്‍റെ യാത്ര പുറപ്പെടുന്നത്. ഇന്ത്യ,ഭൂട്ടാൻ,മ്യാന്മർ,വിയറ്റ്നം, ലവൊസ്, കംബോഡിയ, തായിലാന്റ്, മലേഷ്യ, സിങ്കപ്പൂർ, തുടങ്ങിയ 9 സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാനാണ് ഷാക്കിർ സുബ്ഹന്റെ തീരുമാനം. ഏറ്റവും ഒടുവില്‍ ഷാകിറുമായി ബന്ധപ്പെടുമ്പോള്‍ ഭൂട്ടാന്‍റെ തലസ്ഥാന നഗരമായ തിംഫുവിലേക്കുള്ള യാത്രയിലാണ് ഈ ഇരുപത്തിയെട്ടുകാരന്‍. തന്‍റെ യാത്ര അനുഭവങ്ങള്‍ എല്ലാം തന്നെ ”മല്ലു ട്രാവലർ” എന്ന പേരിലുള്ള യൂടൂബ് ചാനലിലൂടെ വീഡിയോ വ്ലോഗുകളായി ഷാക്കിർ ലോകത്തെ കാണിക്കുന്നുമുണ്ട്.
നേരത്തെ നേപ്പാള്‍ വരെ പൈസ ചെലവില്ലാതെ ഹിച്ച് ഹൈക്ക് യാത്ര നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം പതിമൂന്നോളം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. 9 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാം. ഇങ്ങനെ യാത്രാ പ്രേമികളായ മലയാളികള്‍ക്ക് അഭിമാനവും പ്രചോദനവുമാണ് ഈ ഇരിട്ടിക്കാരൻ. ഇതിനോടകം തന്നെ ലക്ഷകണക്കിന് മലയാളികൾ അദ്ദേഹത്തിന്റെ യാത്രക്കും വീഡിയോകൾക്കും ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നു കഴിഞ്ഞു. ചിലരെല്ലാം യാത്രക്ക് ആവശ്യമായ സാധനങ്ങള്‍ സൗജന്യമായി നല്‍കിയാണ് ഷാക്കിറിനോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചത്.
ദുബായില്‍ ജോലിയുള്ള ഷാക്കിര്‍ നാട്ടിലെത്തിയിട്ട് നാലുമാസത്തിലധിമായി. ഇതില്‍ അധികവും തന്‍റെ യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. യാത്ര പ്ലാന്‍ ചെയ്ത സമയം മുതല്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും സപ്പോര്‍ട്ട് തനിക്ക് ലഭിച്ചതായി ഷാക്കിര്‍ പറയുന്നു. അവധിക്ക് വന്ന ഘട്ടത്തിലാണ് പുതുമയാർന്ന നേപ്പാൾ യാത്ര ക്രമീകരിച്ചത്. കൈ നീട്ടി നേടിയ സൗജന്യ സഞ്ചാരത്തിന് അനേകം വണ്ടികളിലെ അപരിചിതരായ ഡ്രൈവർമാരും കച്ചവടക്കാരും ഉള്‍പ്പെടുന്ന സാധാരണക്കാര്‍ ഉള്‍പടെ നിരവധി പേരുടെ സഹായം കൊണ്ടാണ് ഇരിട്ടി മുതൽ കാഠ്മണ്ഡു വരെയുള്ള 3600 കിലോ മീറ്റർ യാത്ര വിജയിപ്പിക്കാൻ സഹായിച്ചത്. ജാതി‐മത‐ദേശ പരിഗണനകളില്ലാതെ നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന രാജ്യ പാരമ്പര്യം തനിക്ക് ഈ യാത്രയിൽ നേരിട്ട് ബോധ്യപ്പെട്ടതായും ഈ 28കാരൻ പറയുന്നു. ഈ യാത്ര നല്‍കിയ ഊര്‍ജമാണ് 9 രാജ്യങ്ങളിലൂടെ സിങ്കപ്പൂരിലേക്ക് നീളുന്ന യാത്രക്ക് ഷാക്കിറിന് പ്രചോദനമായത്. ഇരിട്ടി വികാസ് നഗറിലെ വയൽപ്പിടികയിൽ കുഞ്ഞാമിനയുടെയും സുബഹാന്റെയും മകനാണ്. ഭാര്യ: ബല്‍ക്കീസ്. മകൻ: മാസി.