ബാലഭാസ്‌ക്കറിന്റെ അപകടമരണത്തെച്ചൊല്ലിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പരിസരവാസികളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികള്‍ കൂടി പുറത്തുവന്നതോടെയാണ് ആശങ്ക വര്‍ധിച്ചത്. ഡ്രൈവര്‍ അര്‍ജുനന്റെയും ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ പിതാവായ സികെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയത്. മകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും പെട്ടെന്ന് യാത്ര മാറ്റിയതിനെക്കുറിച്ചും മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ചുമൊക്കെ വിശദമായി അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ലക്ഷ്മിയുമായി ആലോചിച്ചതിന് ശേഷമാണ് നിവേദനം നല്‍കിയതെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ബാലഭാസ്‌ക്കറായിരുന്നു വാഹനമോടിച്ചതെന്നായിരുന്നു ഡ്രൈവറായ അര്‍ജുനന്‍ മൊഴി നല്‍കിയത്. കൊല്ലത്തുനിന്നും ജ്യൂസ് കഴിച്ച് പിന്നീട് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ബാലുവും ലക്ഷ്മിയും ജാനിയും മുന്‍സീറ്റിലായിരുന്നുവെന്നും പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു താനെന്നമുള്ള മൊഴിയാണ് അദ്ദേഹം നല്‍കിയത്. ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി നാളുകളെടുത്താണ് ആരോഗ്യം വീണ്ടെടുത്തത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. നടന്നുതുടങ്ങാന്‍ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
തേജസ്വിനിയും ബാലുവും തിരിച്ചുവരാത്ത യാത്ര പോയതിനെക്കുറിച്ച് ലക്ഷ്മിയെ അറിയിച്ചിരുന്നില്ല. നാളുകള്‍ക്ക് ശേഷമാണ് അവര്‍ ഇക്കാര്യം അറിഞ്ഞത്. ബാലുവല്ല ഡ്രൈവറായിരുന്നു വാഹനമോടിച്ചതെന്നാണ് ലക്ഷ്മി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ഇരുവരും പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് പരിസരവാസികളുടേയും ദൃക്‌സാക്ഷികളുടെയുമൊക്കെ മൊഴി രേഖപ്പെടുത്തിയത്. അന്ന് അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍
വയലിനിലൂടെ ആസ്വാദക മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സെപ്റ്റംബര്‍ 25ന് പള്ളിപ്പുറത്ത് വെച്ചായിരുന്നു ആ അപകടം നടന്നത്. തൃശ്ശൂര്‍ വടക്കന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചായിരുന്നു ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ തേജസ്വിനി മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഇവരെ രക്ഷിക്കാനായി ആദ്യം ഓടിയെത്തിയത് കെഎസ്ആര്‍ടിസി ഡ്രൈവറായ അജിയാണ്. അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബാലഭാസ്‌ക്കര്‍ തലയനക്കി
ബാലഭാസ്‌ക്കറായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചതെന്നുള്ള കാര്യം ശരിവെക്കുകയാണ് അദ്ദേഹവും. ആറ്റിങ്ങല്‍ മുതല്‍ ബാലുവിന്റെ കാര്‍ ബസിന് മുന്നിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവ് കഴിഞ്ഞതോടെ അമിത വേഗത്തിലായ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ബസ് ഒതുക്കി കാറിനടുത്തേക്ക് ഓടി. മുന്നില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌ക്കര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നത് പോലെ തലയനക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായാണ് കുറിപ്പിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
അപ്പോഴും ബോധമുണ്ടായിരുന്നു
ഗിയര്‍ ലിവറിനടിയില്‍ കിടന്ന കുട്ടിയെ കാറിന്റെ ചില്ല് പൊട്ടിച്ചതിന് ശേഷമാണ് പുറത്തെടുത്തത്. മുന്‍സീറ്റിലായിരുന്ന ലക്ഷ്മിയും പരിക്കുകളുമായി ചുരുണ്ടിക്കൂടി കിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ നിസ്സഹായനായി എല്ലാവരെയും നോക്കുന്നുണ്ടായിരുന്നു ബാലഭാസ്‌ക്കര്‍. അപ്പോഴും അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നും ഇപ്പോഴും ആ അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ നടുങ്ങുമെന്നും അദ്ദേഹം പറയുന്നു.
യാത്രക്കാരും സഹകരിച്ചു
ഡ്യൂട്ടിയിലാണ് താനെന്ന കാര്യം മറന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ചാടിയിറങ്ങുകയായിരുന്നു അജി. പിറകെ വന്നിരുന്ന മാരുതി 800 തടഞ്ഞുനിര്‍ത്തി വീല്‍ സ്റ്റാന്‍ഡ് വാങ്ങിയതിന് ശേഷം കാറിന്റെ ചില്ല് പൊട്ടിച്ചാണ് ബാലഭാസ്‌ക്‌റിനേയും കുടുംബത്തേയും പുറത്തെടുത്തത്. ബസ്സിലുണ്ടായിരുന്ന 22 യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാറിലുള്ളവരെ ആംബുലന്‍സിലേക്ക് മാറ്രി പോലീസിനെ വിവരമറിയിച്ചതിന് ശേഷം ചോരപുരണ്ട യൂണിഫോമുമായാണ് അജി വീണ്ടും ഡ്യൂട്ടി തുടര്‍ന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്.
വൈറലാവുന്ന പോസ്റ്റ്