ഡ്രൈവ് ചെയ്യുമ്പോൾ മുന്നിൽ വാഹനങ്ങളോ തടസ്സമോ ഉണ്ടായാൽ സ്വയം ബ്രേക്ക് ചെയ്ത് നിൽക്കും. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നാലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നാലും സ്റ്റാർട്ട് ആവില്ല.ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയാൽ യന്ത്രത്തിന്റെ പ്രവർത്തനം നിലയ്ക്കും. ഇത്തരം ഒട്ടേറെ സവിശേഷതകളുമായി വിദ്യാർഥി കൂട്ടായ്മയിൽ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ‘വൈറ്റ് ബോക്സ്’ ഒരുങ്ങി.
കെ.ആദർശ്, പി.അക്ബർ, കെ.വൈശാഖ്, ആദിൽ ഹസൻ എന്നിവർ ചേർന്ന് തിരൂർ എസ്എസ്എം പോളിടെക്നിക് ഐഇഡിസിക്ക് കീഴിൽ നിർമിച്ച ഉപകരണം ഇന്ന് പുറത്തിറക്കും. വാഹന അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു വർഷം മുൻപാണ് ഉപകരണം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
വാഹനം ഓടിക്കുന്ന ആൾ ഉറങ്ങിപ്പോയാൽ ക്യാമറയിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനത്തിന്റെ സഹായത്തോടെ ഓഫ് ആകും. സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ സ്റ്റാർട്ട് ചെയ്യാൻ കഴിയൂ. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാലും മുന്നറിയിപ്പ് ശബ്ദം മുഴങ്ങും. രാത്രിയിൽ എതിർ വശത്തു നിന്നു വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ പ്രകാശം നിയന്ത്രിക്കുന്ന ഓട്ടമാറ്റിക് ഡിം ആൻഡ് ബ്രൈറ്റ് സംവിധാനവും ഉപകരണത്തിനുണ്ട്.
കൂടാതെ ഉപകരണത്തിൽ സേവ് ചെയ്യുന്ന ഫോൺ നമ്പറുകളിലേക്ക് വാഹനം. അപകടത്തിൽപ്പെട്ടാൽ സ്ഥലം കൃത്യമായി അറിയിക്കുന്നതിനുള്ള സംവിധാനം, മോഷണം നടന്നാൽ എവിടെയെന്നു തിരിച്ചറിയുന്നതിനുള്ള മാർഗം എന്നിവയും ഉപകരണത്തിലുണ്ട്. അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ സാധിക്കുന്ന ഉപകരണത്തിന് 25000 രൂപയിൽ താഴെ മാത്രമാണ് നിർമാണ ചെലവെന്ന് വിദ്യാർഥികൾ പറഞ്ഞു. തിരൂർ എസ്എസ്എം പോളിടെക്നിക് കോളജിൽ ഇന്ന് ഉപകരണം ഘടിപ്പിച്ച കാർ പരിശീലന ഓട്ടവും പ്രദർശനവും നടത്തും