രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് എതിരെ ബ്രൈറ്റ് ഹെഡ്‌ലൈറ്റും ഇട്ടുകൊണ്ട് വരുന്നവരും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വാഹനത്തിൽ ഫിറ്റ് ചെയ്തു വരുന്നവരുമൊക്കെ. ഇത് പല അപകടങ്ങൾക്കും കാരണമായി തീർന്നിട്ടുമുണ്ട്. എന്നാലും സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ചിലർ ഇത്തരം കലാപരിപാടികളുമായി റോഡിലിറങ്ങും. ഇത്തരത്തിൽ അമിത പ്രകാശം മിന്നിച്ചുകൊണ്ട് റോഡിലൂടെ വാഹനമോടിക്കുന്നതിനെതിരെ കേരള പോലീസും രംഗത്തെത്തിയിരുന്നു. ‘മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക’
എന്ന തലക്കെട്ടോടെ കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ ഇതിനെക്കുറിച്ചും ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെയുള്ള നടപടികളെക്കുറിച്ചും പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിലെ വില്ലൻ ഒരു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വണ്ടി തന്നെയാണ്. കോട്ടയം – കുമളി റോഡിലെ കുട്ടിക്കാനം – മുണ്ടക്കയം ഏരിയയിലാണ് സംഭവം. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പ്രകാശിപ്പിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സിനു മുന്നിലൂടെ പോകുകയായിരുന്ന MV വാഹനം മൂലം കുറച്ചൊന്നുമല്ല ആ പാവം ബസ് ഡ്രൈവർ പാടുപെട്ടത്.
സംഭവം വേറെ ഒന്നുമല്ല ബസിനു മുമ്പിലായി പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് വില്ലൻ. ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ അന്തരീക്ഷത്തിൽ മൊത്തമായി വിതറിയാണ് ആശാൻ പറക്കുന്നത്. കൊടും വളവുകളിൽ എത്തുമ്പോൾ പേടിച്ചിട്ടാകണം ആരൊക്കെയോ പറയുന്നത് കേൾക്കാം,”ആരെങ്കിലും ഒന്ന് പറയു ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണുന്നില്ലെന്ന് പറയു”… തീർച്ചയായും അമിത പ്രകാശം പരത്തുന്ന ലൈറ്റുകൾക്ക് മേൽ നിയന്ത്രണം വരുമ്പോൾ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചാൽ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികൾ അളവറ്റതാകും. ഇതൊരു പൗരന്റെ എളിയ അഭ്യർത്ഥന മാത്രമായി വായിക്കണം.”