മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്ക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിച്ചത് ആംബുലൻസ് ഡ്രൈവർ ആയ ഹസനിലേക്കാണ് . നാല് മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. KL-60 – J 7739 എന്ന ആ ആംബുലൻസിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്‍റെ മനസ്സില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം ഹസന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു.
രാവിലെ 11.15 ഓടു കൂടി പുറപ്പെട്ട ആംബുലൻസ് 400 കിലോമീറ്റർ പിന്നിട്ട് അമൃതാ ആശുപത്രിയിൽ എത്തിയത് വെറും അഞ്ചര മണിക്കൂർ കൊണ്ടാണ്. ജനങ്ങളോടും പോലീസിനോടും നന്ദി പറയുകയാണ് ഹസൻ ആദ്യം ചെയ്തത്. വരുന്ന വഴികളിലെല്ലാം അതാത് പ്രദേശത്തെ നാട്ടുകാരും പോലീസും തടസ്സങ്ങളില്ലാതെ ആംബുലൻസിനെ കടത്തിവിടാനായി അക്ഷീണം പ്രയത്‌നിച്ചിരുന്നു.
ഉദുമ സി എച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ KL 60 J 7739 നമ്പർ ആംബുലൻസിലാണ് കാസർകോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിയെയും കൊണ്ട് ഹസൻ യാത്ര പുറപ്പെട്ടത്. മുമ്പും ഒരു രോഗിയെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ച ചരിത്രം ഹസനുണ്ട്. 2017ൽ മംഗലാപുരം എ ജെ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലേക്ക് രോഗിയെയും കൊണ്ട് ഹസൻ ഓടിച്ചെത്തിയത് വെറും 8 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ്.